84,600 പേജുകളുള്ള കുറ്റപത്രം,അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികൾ, മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൽപ്പറ്റ: സംസ്ഥാനം ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ച മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 84,600 പേജുകളുള്ള കുറ്റപത്രം സുൽത്താൻ ബത്തേരി ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. അനുബന്ധ കുറ്റപത്രം കൂടി നൽകുമെന്നാണ് റിപ്പോർട്ടുകൾ. അഗസ്റ്റിൻ സഹോദരൻമാരടക്കം 12 പ്രതികളെയാണ് കുറ്റപത്രത്തിൽ പേര് ചേർത്തിരിക്കുന്നത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

420 സാക്ഷികളും 900 രേഖകളും കുറ്റപത്രത്തിലുണ്ട്. റോജി അഗസ്റ്റിൻ,ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൽ, വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, രവി, നാസർ, വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ സിന്ധു എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

എന്താണ് മുട്ടിൽ മരം മുറി കേസ്

ഇപ്പോൾ സജീവ ചർച്ചയായ മുട്ടിൽ മരം മുറിക്കേസിലേക്ക് നയിച്ചത് 2020 ൽ ഇറങ്ങിയ ഒരു ഉത്തരവാണ്. ഉത്തരവിൽ ഉണ്ടായിരുന്നത് ചന്ദനമൊഴികെയുള്ള മറ്റെല്ലാ മരങ്ങളും മുറിക്കാം എന്നായിരുന്നു. അതായത് രാജകീയ മരങ്ങളുടെ പട്ടികയിൽ ചന്ദനം മാറ്റിനിർത്തിയാൽ ബാക്കിയുള്ള വീട്ടി, തേക്ക്, എബണി ഒക്കെ ഭൂവുടമകൾക്ക് മുറിക്കാം എന്നായി. മരം മുറിക്കുന്നതിനെതിരെ ഉദ്യോഗസ്ഥർ തടസ്സം നിൽക്കാൻ പാടില്ലെന്ന അസാധാരണ വ്യവസ്ഥയും ആ ഉത്തരവിലുണ്ടായിരുന്നു. വൃക്ഷവില സർക്കാരിലേക്ക് അടച്ചാൽ പോലും ഉടമസ്ഥത ലഭിക്കാതിരുന്ന ഈ മരങ്ങളൊക്കെ ആ ഉത്തരവോടെ ഉടമസ്ഥരുടെ സ്വന്തമായി മാറി

മൂന്ന് മാസത്തെ മാത്രം ആയുസ്സായിരുന്നു ആ ഉത്തരവിനുണ്ടായിരുന്നത്. പക്ഷെ ആ മൂന്ന് മാസം കൊണ്ട് തടിക്കൊള്ളക്കാരും തടിമാഫിയയും അരയും തലയും മുറുക്കി മരം മുറിക്കാനിറങ്ങി. പട്ടയഭൂമിയുടെ ഉടമകളായ ആദിവാസികളെയും കർഷകരെയുമൊക്കെ തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങൾ മോഹവില വരുന്ന വീട്ടി മരങ്ങൾ ചുളുവിലക്ക് തടി മാഫിയ സ്വന്തമാക്കി. നൂറുകണക്കിന് വർഷങ്ങളായി വെട്ടാതെ കിടന്ന മരങ്ങളൊക്കെ അങ്ങനെ ലോറിയിൽ കയറി. മുട്ടിലിൽ മാത്രമല്ല, എറണാകുളത്തും തൃശൂരും ഇടുക്കിയിലും ഒക്കെ വലിയ തോതിൽ മരം മുറി നടന്നു. പക്ഷെ മുട്ടിൽ ഗ്രാമത്തിൽ നടന്നത് സമാനതകളില്ലാത്ത മരം മുറിയായിരുന്നു. കണക്കുകൾ പ്രകാരം മുട്ടിൽ വില്ലേജിൽ നിന്ന് മാത്രം 15 കോടി രൂപയുടെ മരങ്ങളാണ് മുറിച്ചിട്ടുള്ളത്.
ഉത്തരവിന്റെ മറവിൽ 300 വർഷത്തിലധികം പഴക്കമുള്ള സംരക്ഷിത മരങ്ങളും മുട്ടിലിൽ മുറിക്കപ്പെട്ടിരുന്നു

മരം മുറി വിവാദമായതോടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. കേസും എടുത്തു. ഹൈക്കോടതിയുടെ ഇടപെടലും വന്നതോടെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു.
മുഖ്യ പ്രതികൾക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് പിന്നീട് ലഭിച്ചു ആദിവാസി കർഷകർ ഉൾപ്പെടെ ഭൂവുടമകൾ മരം മുറിക്കാൻ സമ്മതിച്ചു കൊണ്ട് എഴുതി നൽകിയ കത്തുകൾ എന്ന നിലയിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ചത് വ്യാജമാണെന്ന് കണ്ടെത്തി. മുഖ്യപ്രതി റോജി അഗസ്റ്റിൻ സ്വന്തം കൈപ്പടയിൽ എഴുതിയ അപേക്ഷയാണ് ഇതെന്ന് ഫൊറന്‍സിക് പരിശോധനയിൽ കണ്ടെത്തി. ഇത്തരത്തിൽ ഏഴ് കത്തുകളാണ് റോജി ഹാജരാക്കിയിരുന്നത്. 104 മരങ്ങളാണ് അഗസ്റ്റിൻ സഹോദരന്മാർ മുട്ടിലിൽ നിന്ന് മുറിച്ചെടുത്തത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ആദിവാസികളെയും പാവങ്ങളായ ഭൂവുടമകളെയും കബളിപ്പിച്ച് വ്യാജ അപേക്ഷയും കള്ള ഒപ്പും തയ്യാറാക്കി കോടിക്കണക്കിന് രൂപയുടെ മരം മുറിച്ച് കടത്തിയെന്ന കേസിലാണ് ഇന്ന് കുറ്റപത്രം സമർപ്പിച്ച ത്