കണ്ണൂർ: ജാഗ്രതൈ.. കണ്ണൂർ നഗരം ഇനി ക്യാമറയുടെ നിരീക്ഷണത്തിൽ. മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കണ്ടെത്താനും ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നവരെ നിരീക്ഷിക്കാനുമാണ് 2 കോടി രൂപ ചെലവഴിച്ച് 90 ക്യാമറകൾ കോര്‍പ്പറേഷൻ സ്ഥാപിച്ചത്. മാങ്ങാട്ടുപറമ്പ് എന്‍ജിനീയറിങ് കോളേജാണ് ക്യാമറ സ്ഥാപിക്കുന്നതിനുള്ള പദ്ധതി രേഖ തയ്യാറാക്കി സമര്‍പ്പിച്ചത്. കോര്‍പ്പറേഷന്‍ ഓഫിസിലാണ് ഇതിന്‍റെ നിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുക. ഇന്‍റര്‍നെറ്റ് സഹായമില്ലാതെ കേരള വിഷന്‍റെ നിലവിലുള്ള കേബിള്‍ ശൃംഖലയും 5 ജിഎച്ച്ഇസഡ് റേഡിയോ ഫ്രീക്വന്‍സി വയര്‍ലെസ് സാങ്കേതിക വിദ്യയും ചേര്‍ന്ന ഹൈബ്രിഡ് പദ്ധതിയാണിത്.
ഇന്ന് രാവിലെ കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടി.ഒ മോഹനന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
പുഴാതി, എളയാവൂര്‍ ചോലോറ, പള്ളിക്കുന്ന്, എടക്കാട്, എളയാവൂര്‍ ഡിവിഷനുകളിലും കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഡിവിഷനുകളിലെ പ്രധാന സ്ഥലങ്ങളിലുമാണ് ക്യാമറ സ്ഥാപിച്ചത്. രാത്രി വാഹനങ്ങളില്‍ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നത് പതിവാണ്. റോഡിന്‍റെ വശങ്ങളില്‍ ഉള്‍പ്പെടെ കവറുകളിലാണ് മാലിന്യം തള്ളുന്നത്. ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ക്യാമറകള്‍ സഹായിക്കും