പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്തര മോഡൽ കൊലപാതകം വീണ്ടും.. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെ‌ടുത്തി, 25കാരൻ അറസ്റ്റിൽ

ഭുവനേശ്വർ: ഭാര്യയെയും കുഞ്ഞിനേയും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശ് പത്ര എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ ബസന്തി പത്ര( 23), മകൾ ദേബസ്മിത എന്നിവരെ‌യാണ് ഇയാൾ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. പാമ്പ് കടിയേറ്റ് മരിച്ചാൽ സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് കൊലയെന്ന് പോലീസ് വ്യക്തമാക്കി.
കൂടാതെ കുടുംബ പ്രശ്നവും ഉണ്ട്

ഒക്ടോബർ ഏഴിനാണ് ഒഡിഷ ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്. പിന്നീട് ബസന്തിയുടെ പിതാവ് ഖല്ലി പത്ര തന്റെ മകളെയും പേരക്കുട്ടിയെയും വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് ഗഞ്ചം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു

മരണത്തിന്റെ രീതിയാണ് പൊലീസില്‍ സംശയം ഉയർത്തിയത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിൽ) പാമ്പുകടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനെ അറിയിച്ചു. കടിയേറ്റ ശേഷം സഹായത്തിനായി നിലവിളിക്കാത്തതും അസാധാരണമാണെന്ന് വിദഗ്ധർ പറഞ്ഞു. ഇവർ മയക്കത്തിലായിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്രയുടെ വാദം. സംഭവം നടന്ന് ഒരു മാസത്തിലേറെയായത് തെളിവുകൾ ശേഖരിക്കുന്നതിന് ബുദ്ധിമു‌ട്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു