ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു

ഗുജറാത്തില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തു. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പീഡിപ്പിച്ചെന്നാണ് തങ്കഡ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതി. പൊലീസ് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആശുപത്രി അധികൃതര്‍ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ കുഞ്ഞിനെ പീഡിപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന് ജനന സമയത്ത് തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു. ഈ മാസം 25ന് കുഞ്ഞ് മരണപ്പെട്ടു. പ്രദേശത്തുള്ള സെമിത്തേരിയിലാണ് മൃതദേഹം മറവുചെയ്തത്. 26ന് മറവുചെയ്ത സ്ഥലത്തെത്തിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം പുറത്തുകിടക്കുകയായിരുന്നെന്നും വസ്ത്രങ്ങള്‍ നീക്കം ചെയ്തിരുന്നെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ബലാത്സംഗ വിവരം പുറത്തറിയുകയായിരുന്നു. അതേസമയം പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല.