തളിപ്പറമ്പ് വെള്ളാരം പാറയിലെ പൊലീസ് ഡംബിങ് യാര്‍ഡില്‍ ഉണ്ടായ തീ പിടുത്തത്തിൽ നൂറുകണക്കിന് വാഹനങ്ങളാണ് കത്തി നശിച്ചത് .അഞ്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തളിപ്പറമ്പ് , ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്.ഒടുവിൽ നാല് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.തീ പടര്‍ന്ന് പിടിച്ചതോടെ തളിപ്പറമ്പ് -ശ്രീകണ്ഠാപുരം റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.തീ നിയന്ത്രണ വിധേയമായതോടെ ഗതാഗതം പുനഃസ്ഥാപിച്ചു .
അതേസമയം, എങ്ങനെയാണ് തീ പടര്‍ന്നതെന്നതില്‍ വ്യക്തതയില്ല. വാഹനങ്ങൾ പ്രദേശത്ത് നിന്ന് മാറ്റണമെന്നും അപകട സാധ്യതയുണ്ടെന്നും പൊലീസിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി ഫയർ ഓഫീസർ പറഞ്ഞു. ഫയർ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇത്രയും വലിയ അപകടമുണ്ടാകാൻ കാരണമായതെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി.