സംസ്ഥാനത്ത് ഇന്നുമുതൽ വൈദ്യുതി ചാർജ് വർധിക്കും; വർധന നാലുമാസത്തേക്ക്

സംസ്ഥാനത്ത് ഇന്നുമുതൽ നാലുമാസത്തേക്ക് വൈദ്യുതി ചാർജ് വർധന പ്രാബല്യത്തിൽ. യുണിറ്റിന് 9 പൈസയാണ് കൂടുക. ഇന്ധന സർചാർജ്ജ് ഈടാക്കാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയതിനെ തുടർന്നാണ് വർധന. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിരക്ക് വർധന ബാധകമല്ല. മറ്റുള്ളവരിൽ നിന്ന് മെയ് 31 വരെയാണ് ഇന്ധന ചാർജ് ഈടാക്കുക. കഴിഞ്ഞ വർഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിൽ ബോർഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെ കെഎസ്ഇബി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിൽ റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിനേക്കാൾ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാണ് നിരക്കിൽ യൂണിറ്റിന് 9 പൈസ വർധിപ്പിക്കാൻ കമ്മിഷൻ അനുമതി നൽകിയത്. രാജ്യത്ത് നിലനിന്ന കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദന രംഗത്ത് ഉണ്ടായ പ്രതിസന്ധിയാണ് കേരളത്തെയും ബാധിച്ചത്. താപവൈദ്യുത നിലയങ്ങളെല്ലാം ഇപ്പോഴും ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്നതിനാൽ മേയ് കഴിഞ്ഞും നിരക്കിൽ വർധനയുണ്ടാകും.