നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ശരീരത്തിൽ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം .ഫുട്ബോൾ കളിക്കുന്നതിനിടെ റോഡിലേക്ക് വന്ന ഫുട്ബോള്‍ തട്ടി, നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് മറിഞ്ഞുവീണ സ്ത്രീയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ഒതായി വെള്ളച്ചാലില്‍ വെച്ചാണ് അപകടം.തൃക്കലങ്ങോട് 32-ല്‍ തട്ടാന്‍ കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അരീക്കോട് മൈത്രയിലെ ബന്ധുവീട്ടില്‍ നിന്ന് വിവാഹത്തില്‍ പങ്കെടുത്ത് ഫാത്തിമ സഹോദരനൊപ്പം ബൈക്കില്‍ വരുന്നതിനിടെ ഒതായി കിഴക്കേത്തല വെള്ളച്ചാലില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്.റോഡരികില്‍കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ ഫുട്ബോള്‍ റോഡിലേക്ക് വന്ന് വീഴുകയും ഇത് ബൈക്കില്‍ തട്ടുകയും ചെയ്തു.പന്തില്‍ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇതോടെ ബൈക്കിന് പിറകില്‍ യാത്ര ചെയ്തിരുന്ന ഫാത്തിമ റോഡിലേക്കും ബൈക്കിലുണ്ടായിരുന്ന മറ്റുള്ളവര്‍ റോഡരികിലേക്കും തെറിച്ച് വീണു. ഈ സമയം പിറകേ വന്നിരുന്ന ടോറസ് ലോറി യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു.

ഫാത്തിമ തത്ക്ഷണം മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സഹോദരനും കുട്ടികള്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.സംഭവസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.