തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കുന്നു; മറ്റുള്ളവർക്കും അവസരം ലഭിക്കണം, ദേവസ്വവുമായി പ്രശ്നങ്ങളില്ലെന്നും പെരുവനം കുട്ടൻ മാരാർ

തൃശ്ശൂർ പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തൃശുർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം. ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല. പിന്തുണച്ച എല്ലാവർക്കും നന്ദി. മറ്റുള്ളവർക്കും അവസരം ലഭിക്കണം. അനിയൻ മാരാർ മികച്ച കലാകാരനാണെന്ന് പെരുവനം കുട്ടൻ മാരാർ പറഞ്ഞു. തീരുമാനം തന്റെ നന്മയ്ക്ക് വേണ്ടിയാണ്. ദേവസ്വവുമായി പ്രശ്നങ്ങളില്ല. അതേസമയം പാറമേക്കാവിനൊപ്പം തുടരുമെന്ന് പെരുവനം വ്യകത്മാക്കി. വേലയ്ക്കിടയിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. ആശയവിനിമയത്തിൽ പ്രശ്നമുണ്ടായി. ഭാരവാഹികളുടെ സന്ദേശം കണ്ടില്ല. മേള പ്രമാണി സ്ഥാനത്ത് വർഷങ്ങളോളം തുടരാനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വര്‍ഷത്തെ ഇലഞ്ഞിത്തറ മേളത്തിന് അനിയൻ മാരാര്‍ പ്രമാണിസ്ഥാനം വഹിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കഴിഞ്ഞ 25 വർഷത്തോളമായി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി സ്ഥാനം വഹിച്ചിരുന്നത് പെരുവനം കുട്ടൻ മാരാരായിരുന്നു. തൃശൂർ പൂരത്തിന്റെ ഭാഗമായി നടക്കുന്ന ചെണ്ടമേളമാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗം ആണ് ഇലഞ്ഞിത്തറമേളം അവതരിപ്പിക്കുന്നത്‌. ഏകദേശം രണ്ടു മണിക്കൂർ ദൈർഘ്യം വരുന്ന പാണ്ടി മേളം ആണ് ഇലഞ്ഞിത്തറയിൽ അവതരിപ്പിക്കുന്നത്‌.