നാടിനെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈല സമർപ്പിച്ച ജ്യാമ്യ ഹർജിയെ എതിർത്ത് സർക്കാർ കോടതിയിൽ .ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ പറഞ്ഞു . കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ലൈലയുടെ ജാമ്യ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണ് നടന്നതെന്നും ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. വാദം കോടതിയിൽ തുടരുകയാണ്.
ഭഗവൽ സിംഗ് ഭാര്യ ലൈല, സുഹൃത്ത് ഷാഫി എന്നിവർ ചേർന്നാണ് ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിയെന്ന പേരിൽ കൊലപ്പെടുത്തിയത്. ഷാഫിയും ഭഗവൽ സിംഗും ലൈലയും ചേർന്ന് ആദ്യം നരബലി നടത്തിയത് കാലടി മറ്റൂരിൽ നിന്ന് കാണാതായ റോസ്ലിയെയായിരുന്നു. ജൂൺ 8 ന് ഇത് സംബന്ധിച്ച പരാതിയിൽ കാലടി പൊലീസ് കേസ് എടുത്തിരുന്നെങ്കിലും അന്ന് കാര്യമായ അന്വേഷണമുണ്ടായില്ല. രണ്ടാമതായാണ് പത്മയെ കൊലപ്പെടുത്തിയത്. ഈ കേസിലെ അന്വേഷണമാണ് നരബലിയെന്ന സമൂഹത്തെയാകെ ഞെട്ടിച്ച ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്. റോസ് ലിയുടെ ശരീരഭാഗങ്ങൾ അസ്ഥികളായാണ് പൊലീസ് കണ്ടെത്തിയത്.റോസ്ലിയെ കാണാതാകുമ്പോൾ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ ഭഗവൽ സിംഗ് പത്തനംതിട്ടയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. ഇവ പിന്നീട് അന്വേഷണ സംഘം വീണ്ടെടുത്തു. പത്മയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. ഇത്രയും ശരീരഭാഗങ്ങൾ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയിൽ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും ഇതിന് സർക്കാർ മറുപടി നൽകി.