യുകെയിൽ മരിച്ച മലയാളി നഴ്‌സിൻറെ മരണം കൊലപാതകം; കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും

യുകെയിൽ മലയാളി നഴ്‌സിനെയും രണ്ടു മക്കളെയും ദുരൂഹ സാഹചര്യത്തിൽ ​മരിച്ച നിലയിൽ കണ്ടെത്തിയതിൽ നഴ്‌സിൻറെ മരണം കൊലപാതകം. അഞ്ജുവിനെ ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ പൊലീസ് അറിയിച്ചു. കുട്ടികളുടെ മൃതദേഹങ്ങൾ ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും. ഭർത്താവ് സാജുവിനെ 72 മണിക്കൂർ കൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ്. യു.കെ നോർത്താംപ്ടൺഷയറിലെ കെറ്ററിങ്ങിൽ മലയാളി നഴ്സിനെയും രണ്ടുമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം ആരോപിച്ച് മരിച്ച യുവതിയുടെ ഭർത്താവ് കണ്ണൂർ ശ്രീകണ്ഠപുരം പടിയൂർ സ്വദേശിയുമായ ചേലപാലിൽ സാജു (52)വിനെ യു.കെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കോട്ടയം സ്വദേശിയും യു.കെ കെറ്ററിങ്ങിൽ താമസക്കാരുമായ നഴ്സ് അഞ്ജു (40), മക്കളായ ജീവ (6), ജാ​ൻവി (4) എന്നിവരാണ് ​മരിച്ചത്. കഴിഞ്ഞ ദിവസം അഞ്ജു ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ എടുത്തുമില്ല. തുടർന്ന് ബന്ധുക്കൾ യു.കെയിലെ മലയാളി സമാജത്തെ ബന്ധപ്പെടുകയായിരുന്നു. അവർ വന്നുനോക്കിയപ്പോൾ വീട് പൂട്ടിയ നിലയിൽ കണ്ടതിനെ തുടർന്ന് യു.കെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി വാതിൽ കുത്തിത്തുറന്നപ്പോഴാണ് മൂന്ന് പേരും രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇവരെ ആശുപത്രിയി​ലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ ബംഗളൂരുവിൽ ടാക്സി ഡ്രൈവറായിരുന്നു സാജു. അടുത്തിടെയാണ് ഇവർ യു.കെയിലേക്ക് താമസം മാറിയത്. 4 മാസം മുൻപാണ് ഷാജു നാട്ടിൽ വന്ന് 2 മക്കളേയും യു കെയിലേക്ക് കൂട്ടികൊണ്ട് പോയത്.