മദ്യപിക്കുന്നവർക്ക് ബാറുടമകൾ ഗതാ​ഗതസൗകര്യം ലഭ്യമാക്കണം, പുതിയ നിർദേശം പുറത്തിറക്കി ഗോവ

മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഉണ്ടാകുന്ന അപകടങ്ങൾ നിയന്ത്രിക്കുന്നതിനായി ​വേറിട്ട നിയമം പുറത്തിറക്കി ഗോവൻ സർക്കാർ. ബാറുടമകൾ ഉപഭോക്താവിന് ഗതാ​ഗതസൗകര്യം ലഭ്യമാക്കണമെന്നാണ് ​ഗതാ​ഗതമന്ത്രി മൗവിൻ ഗോഡീഞ്ഞോന്റെ നിർദ്ദേശം. പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കൾക്ക് ഉറപ്പായും കാറുകൾ ഏർപ്പാടാക്കി നൽകണമെന്നും അവരെ സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് നിർദേശം. റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു മന്ത്രി. മദ്യപിച്ചവർ വാഹനമോടിച്ച് പോകാതെ നോക്കേണ്ടത് ബാർ ഉടമയുടെ ഉത്തരവാദിത്തമാണ്. ജനങ്ങളുടെ സുരക്ഷിതത്വം കരുതിയാണ് ഈ നിയമമെന്നും ഇത് കര്‍ശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ഗോഡിഞ്ഞോ ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. അടുത്തിടെ പൊലീസ് രാത്രിയിൽ പരിശോധന ശക്തമാക്കുകയും മദ്യപിച്ച് വാഹനമോടിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തുവരുന്നുണ്ട്. ആളുകൾ മദ്യപിച്ചിട്ടുണ്ടെങ്കിൽ, ബാറുടമകൾ അവരെ സ്വന്തം വാഹനത്തിൽ പോകാൻ അനുവദിക്കരുത്, പക്ഷേ അവരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ക്യാബ് ക്രമീകരിക്കണം. അവർക്ക് അടുത്ത ദിവസം അവരുടെ വാഹനങ്ങൾ എടുക്കാം എന്നാണു നിർദേശം. വലിയ തിരക്കുള്ള ബാറുകളും റെസ്റ്റോറന്റുകളുമായി ബന്ധപ്പെടാൻ താൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഗോവയിൽ ഏർപ്പെടുത്തുന്ന പുതിയ നിയമമാണിത്. വളരെ കർശനമായി തന്നെ നിയമം നടപ്പിലാക്കും. ഗോവ മെഡിക്കൽ കോളേജിൽ വരുന്ന കേസുകളിൽ 20 ശതമാനവും മദ്യപിച്ചുണ്ടാകുന്ന അപകടങ്ങളാണെന്നും മന്ത്രി പറഞ്ഞു.