കണ്ണൂരിൽ എട്ടാം ക്ലാസ്സുകാരിയെ ഒന്പതാം ക്ലാസുകാരൻ പീഡിപ്പിച്ചതായി പരാതി ; വൈരാഗ്യം മൂലമുള്ള വ്യാജ പരാതിയെന്ന് പോലീസ് കണ്ടെത്തൽ..

പയ്യന്നൂർ സ്വദേശിയായ എട്ടാംക്ലാസുകാരിയെ ഒന്പതാംക്ലാസുകാരൻ പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിലെ ഒരു സ്കൂളിലാണ് സംഭവം.
പെൺകുട്ടി കണ്ണൂരിലെ ഒരു ഹോസ്റ്റലിൽ താമസിച്ചാണ് പഠിക്കുന്നത്. കൂടെ താമസിക്കുന്ന പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാളുടെ സഹപാഠിയാണ് ഒന്പതാംക്ലാസുകാരൻ. സ്കൂളിൽ വച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതി പിന്നീട് കണ്ണൂർ ടൗൺ പോലീസിൽ കൈമാറുകയായിരുന്നു. പെണ്ണ് കുട്ടിയുടെ വീട് പയ്യന്നൂരിൽ ആയതിനാലാണ് പരാതി ആദ്യം പയ്യന്നൂർ പോലീസിൽ എത്തിയത്. സംഭവം നടന്ന സ്ഥലം കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ ആയതിനാൽ അവിടേക്ക് മാറ്റുകയായിരുന്നു.

 

എന്നാൽ കേസ് വ്യാജമെന്നാണ് പോലീസ് കണ്ടെത്തൽ.
പെൺകുട്ടി വ്യാജകേസ് നൽകിയതാണെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലിൽ റാഗിംഗ് നിലനിന്നിരുന്നു. ഇതേതുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും തമ്മിൽ വക്കേറ്റമുണ്ടായി. ഇതിന്‍റെ വൈരാഗ്യത്തിൽ വ്യാജകേസ് നൽകിയതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിരുന്നു. ഇതിൽ നിന്നും പെൺകുട്ടി പീഡിപ്പിക്കപെട്ടിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആദ്യം പരാതിയിൽ സ്കൂളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പെൺകുട്ടി പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് പോലീസ് മൊഴിയെടുക്കാനെത്തിയപ്പോൾ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നായി. വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്ന് കണ്ടെത്തിയതോടെ പെൺകുട്ടി പിന്നെയും മൊഴിമാറ്റി പറയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.