സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കും

സംസ്ഥാനത്തെ കഴിഞ്ഞ മൂന്ന് നാല് വര്‍ഷത്തെ സര്‍വ്വകലാശാലകളിലെ നിയമനങ്ങള്‍ പരിശോധിക്കുമെന്ന് രാജ്ഭവന്‍. ചട്ടവിരുദ്ധ നിയമനങ്ങളില്‍ ഗവര്‍ണര്‍ക്ക് ലഭിച്ച നിരവധി പരാതികളുണ്ട്. ഇവ ഓരോന്നും അന്വേഷണ പരിധിയില്‍ വരും. ഗവര്‍ണര്‍ തിരിച്ചെത്തിയാലുടന്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഇതിലൂടെ ചാന്‍സിലറെന്ന നിലയില്‍ തന്റെ അതൃപ്തി വ്യക്തമാക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമിതി അദ്ധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിയമങ്ങള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രാജ്ഭവന്‍ വ്യക്തമാക്കി. കേരള ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പോര് തുടരുന്നതിനിടെ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി ഗോവ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിള്ള രംഗത്തെത്തി. ഏത് ഓര്‍ഡിനന്‍സ് കൊണ്ടുവന്നാലും ഒപ്പിടണോ എന്ത് തീരുമാനമെടുക്കണമെന്നത് ഗവര്‍ണറുടെ താത്പര്യമാണ്. ഗവര്‍ണര്‍ക്ക് സവിശേഷ അധികാരങ്ങളുണ്ടെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഗവര്‍ണര്‍ക്കുണ്ട്. തലേന്ന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് പിറ്റേന്ന് ഒപ്പിടുന്ന രീതിയല്ല ഗവര്‍ണറുടേത്. അത് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് നിയമം കൊണ്ടുവന്നാലും അത് ഭരണഘടനയ്ക്ക് അനുയോജ്യമാണോ എത്രമാത്രം നീതിയുള്ളതാണെന്നൊക്കെ നോക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും ഗോവ ഗവര്‍ണ്ണര്‍ വ്യക്തമാക്കി.