രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി

രാജ്യത്തെ ആദ്യ സ്‌കൈബസ് ഉടനെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. വൈദ്യുതിയില്‍ ഓടുന്ന സ്‌കൈബസ് മലിനീകരണം കുറയ്ക്കാനും വാഹനപ്പെരുപ്പം കുറയ്ക്കാനുമുള്ള ഏറ്റവും മികച്ച മാര്‍ഗമാണ്. ഡല്‍ഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൈബസ് ഉടന്‍ വരുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറവും കൂടുതല്‍ കാര്യക്ഷമവുമായ സ്‌കൈബസ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് നേരത്തെ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. മെട്രോ ഒരു കിലോമീറ്റര്‍ പണിക്ക് ഏകദേശം 350 കോടി രൂപ വേണ്ടിടത്ത്, സ്‌കൈബസിനു 50 കോടി മാത്രം മതി.
ചെറിയ സ്‌കൈബസിന് ഒരേസമയം 300 ല്‍ അധികം യാത്രക്കാരെ വഹിക്കാനാവും. നിര്‍മാണ ചെലവും വളരെ കുറവ്. ഇതിനായുള്ള ഡബിള്‍ ഡക്കര്‍ സ്‌കൈബസുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പോകുന്നു എന്നും മന്ത്രി പറഞ്ഞു. രണ്ടാംനിരയില്‍പെട്ട നഗരങ്ങളിലാണ് കൂടുതല്‍ പ്രായോഗികം. മെട്രോയും ലൈറ്റ് മെട്രോയും നിര്‍മിക്കുന്നതിന്റെ നാലിലൊന്നു ചെലവില്‍ സ്‌കൈ ബസ് പദ്ധതി നടപ്പാക്കാം എന്നാണ് ഗഡ്കരി പറയുന്നത്. പില്ലറുകളില്‍ ആകാശത്തുകൂടി നീങ്ങുന്ന ഡബിള്‍ ഡക്കര്‍ സ്‌കൈ ബസുകള്‍ കൂടുതല്‍ ലാഭകരമാണ്. സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യവും കുറവാണ്. തൂണുകള്‍ സ്ഥാപിക്കാന്‍ റോഡിനു നടുവില്‍ ചെറിയ സ്ഥലം മതി. ദേശീയപാതയുടെ മീഡിയനുകളില്‍ തൂണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറയുന്നു.