മനോരമയുടെ കൊലയാളിയെ പോലീസ് പിടികൂടിയത് സാഹസികമായി

കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് വിരമിച്ച മനോരമയെ കൊലപ്പെടുത്തിയ കേസില്‍ ആദംഅലി എന്ന കൊലയാളിയെ 24 മണിക്കൂറിനകം പിടികൂടാനായത് തലസ്ഥാനനഗരത്തിലെ പോലീസുകാര്‍ക്ക് ആകെ ഊര്‍ജം പകര്‍ന്ന സംഭവമായി. ഫോണും തല്ലിയുടച്ച് ട്രെയിന്‍ കയറി നാടുവിടാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ ആണ് ആസൂത്രിതമായ നടപടികളിലൂടെ കൃത്യമായി പൊലീസ് പിടികൂടിയത്. എന്നാല്‍ കുറ്റവാളിയെ തിരിച്ചറിയാന്‍ വൈകാതിരുന്നിട്ടും അയാള്‍ക്ക് നാടുവിടാന്‍ പഴുതു കിട്ടി എന്നതാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്ന വീഴ്ച. ഈ അടുത്ത കാലത്ത് തിരുവനന്തപുരം നഗരത്തില്‍ പൊലീസുകാര്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത് ഒന്നിലധികം തവണയാണ്. ആദം അലിയെ പെട്ടെന്ന് പിടിക്കാനായി എന്നത് പോലീസ് നേരിടേണ്ടി വന്ന ഈ വിമര്‍ശനങ്ങള്‍ക്കെതിരെയുള്ള ഒരു മറുപടിയായി കൂടി കണക്കാക്കാം.