ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടര്‍ച്ചയായ മൂന്നാം ദിവസവും. പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചുവെന്നും 15 പേര്‍ക്ക് പരിക്കേറ്റുവെന്നും റിപ്പോര്‍ട്ടുകൾ.
സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത് തുടര്‍ന്ന് മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പ്രതിഷേധകരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല.
പ്രക്ഷോഭത്തിനിടെ ബിഹാറില്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും, ഒരു ബിജെപി എംഎല്‍എയുടെയും വീടിനുനേരെ ആക്രമണമുണ്ടായി. തുടർന്ന് ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. ഉത്തര്‍പ്രദേശിലെ ബല്ലിയ റെയില്‍വെ സ്റ്റേഷനില്‍ പ്രക്ഷോഭകര്‍ ഒരു തീവണ്ടി കോച്ചിനും തീവച്ചു. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ല.
200 -ലധികം തീവണ്ടി സര്‍വീസുകളെയാണ് പ്രക്ഷോഭം ബാധിച്ചത്. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു