യുവ നടിയെ ബലാത്സംഗം ചെയ്ത കേസ്; വിജയ് ബാബുവിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അടുത്ത ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. അന്വേഷണവുമായി സഹകരിക്കണമെന്നും കേസന്വേഷണത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വിജയ് ബാബുവിനോട് കോടതി പറഞ്ഞു. വിജയ് ബാബു അന്വേഷണവുമായി സഹകരിക്കണം. സാക്ഷികളെ സ്വാധീനിക്കാനോ, ബന്ധപ്പെടാനോ, പരാതിക്കാരിയുമായി സംസാരിക്കാനോ പാടില്ല. സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കാനും പാടില്ലെന്ന് കോടതി പറഞ്ഞു. കേസില്‍ അന്വേഷണ സംഘം വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്ത് വരികയാണ്. രാവിലെ ഒമ്പത് മണിയോടെയാണ് വിജയ് ബാബു പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. നടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. തുടര്‍ന്ന് ജോര്‍ജിയയിലേക്ക് പോയിരുന്നു. പൊലീസ് വിജയ് ബാബുവിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.