തലശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കേസിൽ കസ്റ്റഡിയിലുണ്ടായിരുന്ന ഏഴ് പേരിൽ നാല് പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിമൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിജേഷ് ബിജെപിയുടെ തലശേരി മണ്ഡലം പ്രസിഡന്റും, തലശേരി നഗരസഭയിലെ മഞ്ഞോളി ഡിവിഷനിലെ കൗൺസിലറുമാണ്. അതേസമയം, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരുടേയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ പുലർച്ചെയാണ് തലശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്നത്. ഇയാൾ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പുന്നോൽ കൂലോത്ത് ഭഗവതിക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കവും കയ്യാങ്കളിയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.