കേരളത്തിൽ ഷിഗല്ല നിലവിൽ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

കേരളത്തിൽ ഇപ്പോൾ ഷിഗല്ല സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. എന്നാൽ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മലപ്പുറത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ച് റിപ്പോർട്ട് ലഭിച്ചില്ലെന്ന് മെഡിക്കൽ ഓഫിസറും ഇന്നലെ അറിയിച്ചിരുന്നു. കുട്ടികളിലെ വയറിളക്ക രോഗം വളരെയധികം ശ്രദ്ധിക്കണം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനായാൽ നല്ല ചികിത്സ ലഭ്യമാക്കാനാകുമെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. ജില്ലയിൽ ആശങ്കയുണ്ടാക്കുന്ന സാഹചര്യമില്ലെന്നും മെഡിക്കൽ ഓഫിസർ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം പുത്തനത്താണിയിൽ ഏഴുവയസുകാരൻ വയറിളക്കത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. കുട്ടി മരിച്ചത് ഷിഗല്ല ബാധിച്ചാണോ എന്ന സംശയം ഉടലെടുത്തിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ നൽകിയിരിക്കുകയാണ്. അതേസമയം, ദ്രുത പ്രതികരണ സംഘം മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.