ലോകായുക്തക്ക് പൂട്ടിടുമോ..? നിയമഭേദഗതിയുമായി സര്‍ക്കാര്‍

ലോകായുക്തക്ക് പൂട്ടിടാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍. ലോകായുക്തയുടെ അധികാരം കവരും വിധത്തില്‍ നിയമ നിര്‍മാണം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. ഓര്‍ഡിനന്‍സ് ഇപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ അംഗീകരിച്ചാല്‍ ലോകായുക്ത പേരിന് വേണ്ടി മാത്രമാകും. മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും എതിരായ പരാതി ലോകയുക്തയില്‍ നിലനില്‍ക്കേയാണ് ലോകയുക്ത വിധി തള്ളാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കുന്ന നിയമഭേദഗതിയുമായി നീക്കം നടക്കുന്നത്.

ദുരിതാശ്വാസ നിധി തുക വക മാറ്റി എന്ന പരാതിയാണ് മുഖ്യമന്ത്രിക്ക് എതിരെ ലോകായുക്തയില്‍ ഉള്ളത്. കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി ആര്‍ ബിന്ദു ഗവര്‍ണര്‍ക്ക് കത്തയച്ചത് ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന പരാതിയിലാണ്് മന്ത്രി ബിന്ദുവിനെതിരെ ലോകായുക്തയില്‍ കേസ് വന്നത്.

നേരത്തെ ബന്ധുനിയമന വിഷയത്തില്‍ ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ ടി ജലീലിനെതിരെ ലോകായുക്ത വിധി ഉണ്ടായിരുന്നു. ലോകായുക്ത വിധിക്കെതിരെ കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടാന്‍ കോടതി തയാറായിരുന്നില്ല.