എം.ശിവശങ്കറിൻ്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കൽ, അന്തിമതീരുമാനം മുഖ്യമന്ത്രിയുടെ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇത് സംബന്ധിച്ച ശുപാര്‍ശ നല്‍കിയത്. ഡോളര്‍ കേസില്‍ കസ്റ്റംസ് വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും സമിതി കണ്ടെത്തി. ശുപാർശയിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ വർഷം ജൂലൈ 16നായിരുന്നു ശിവശങ്കറിനെ സസ്പെന്റ ചെയ്തത്. നയതന്ത്രചാനൽ വഴിയുള്ള സ്വർണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് സസ്പെന്ഷൻ. ഇഡിയും കസ്റ്റംസും ശിവശങ്കറിനെ അറസ്റ്റ് ചെയ്തു. 98 ദിവസം ജയിൽ വാസം അനുഭവിച്ചു. ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ശിവശങ്കറിനെ പ്രതിചേർത്തുവെങ്കിലും കുറ്റപത്രം നൽകിയിട്ടില്ല.
ലൈഫ് മിഷൻ അഴിമതിക്കേസിൽ അന്വേഷണം പൂർത്തിയായിട്ടുമില്ല. പുതിയ കേസുകളൊന്നും നിലവിലില്ലെന്നും ഒന്നര വർ‍ഷമായി സസ്പെൻഷിലുള്ള ഉദ്യോഗസ്ഥനെ സർവീസിൽ തിരിച്ചെടുക്കുന്നത് നിലവിലെ അന്വേഷണങ്ങള്‍ക്ക് തടസമാവില്ലെന്നുമാണ് സമിതിയുടെ ശുപാർശ. വിഷയത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുമെന്നാണ് സൂചന.