ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അപലപിച്ച് സ്പീക്കർ എം ബി രാജേഷ്

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ അപലപിച്ച് സ്പീക്കർ എം ബി രാജേഷ്. ജനാധിപത്യ വാദികൾ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്ത് വരണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്പര ഏറ്റുമുട്ടലിലേക്ക് നാടിനെ നയിക്കുന്നത് വർഗീയ ശക്തികളാണെന്നും സ്പീക്കർ പ്രതികരിച്ചു.

ഇതിനിടെ കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊലപാതകങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.