മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി

മഹാരാഷ്ട്രയിൽ ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചയാളുടെ പരിശോധന ഫലം നെഗറ്റീവായി. 33 കാരനായ മറൈൻ എഞ്ചിനീയറാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഏഴ് ദിവസം ഹോം ക്വാറന്റൈനിൽ തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കല്യാൺ ടൗണിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ് ചെയ്തതായി കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷൻ (കെഡിഎംസി) കമ്മീഷണർ വിജയ് സൂര്യവൻഷി പറഞ്ഞു. അണുബാധ നെഗറ്റീവ് ആയതിനാൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ അനുസരിച്ച്, അദ്ദേഹത്തിന്റെ രണ്ട് ആർടി-പിസിആർ ടെസ്റ്റുകൾ നടത്തി, രണ്ടും നെഗറ്റീവ് ആയി. അദ്ദേഹത്തിന് ഇപ്പോൾ സുഖമായിരിക്കുന്നു, രോഗലക്ഷണങ്ങളൊന്നുമില്ല,” വിജയ് സൂര്യവൻഷി പറഞ്ഞു.

നവംബർ അവസാനവാരമാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബായ് വഴി ഡൽഹിയിൽ എത്തിയത്. മുംബൈയ്ക്കടുത്തുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ ഏരിയയിൽ താമസിക്കുന്ന ഇയാൾ വാക്‌സിൻ എടുത്തിരുന്നില്ല. ഇയാളുടെ സ്രവ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 10 ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.