കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സി.ഡബ്ല്യു.സിയ്ക്കും ശിശുക്ഷേമ സമിതിക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായി വകുപ്പുതല അന്വേഷണ റിപ്പോർട്ട്. അനുപമയുടെ പരാതി ലഭിച്ചിട്ടും ദത്ത് നടപടികളുമായി മുന്നോട്ട് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ദത്ത് തടയാൻ സി.ഡബ്ല്യു.സി ഇടപെട്ടില്ലെന്നും വിവരം പൊലീസിൽ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായി റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറും.

അനുപമയുടെ കുഞ്ഞിനെ നിയമവിരുദ്ധമായി ദത്ത് നൽകിയ ശിശുക്ഷേമ സമിതിയിലും സി ഡബ്ല്യു സിയിലും പ്രവർത്തിക്കുന്നവർക്കെതിരെ സംസ്ഥാന സർക്കാർ എന്തു നടപടിയെടുത്തെന്ന് പ്രതിപക്ഷ നേതാവ് വി ‍ഡി സതീശൻ ചോദിച്ചിരുന്നു. എല്ലാം പാർട്ടി മാത്രം അന്വേഷിച്ചാൽ പോര. ദൂരൂഹത നിറഞ്ഞ സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ഇതേക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. മാധ്യമങ്ങൾ വിവാദമാക്കിയപ്പോഴാണ് പ്രതികരിക്കാൻ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.