ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത; ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 37 വയസ്

ഭരണാധികാരിയെന്ന നിലയില്‍ ഒരുപോലെ വാഴ്ത്തപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉരുക്കുവനിത മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 37 വയസ്.

1984 ഒക്ടോബര്‍ 31 നായിരുന്നു ഇന്ദിരാഗാന്ധിയുടെ ജീവിതം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ അവസാനിച്ചത്.ഒന്‍പത് വര്‍ഷത്തോളം ഇന്ദിരയുടെ സുരക്ഷാസേനയിലെ വിശ്വസ്തരായി സേവനമനുഷ്ഠിച്ച സബ് ഇന്‍സ്പെക്ടര്‍ ബിയാന്ദ് സിംഗും കോണ്‍സ്റ്റബിളായ സത്വവന്ത് സിംഗും ചേര്‍ന്നായിരുന്നു ഇന്ദിരയെ കൊലപ്പെടുത്തിയത്. അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളക്കാരെ അയച്ച് ഇന്ദിരാ ഗാന്ധി നടത്തിയ ഓപറേഷന്‍ ബ്ലൂസ്റ്റാറിനുള്ള പ്രതികാരമായിരുന്നു അതിനു പിന്നില്‍.

ഇന്ത്യയുടെ ചരിത്രത്തില്‍ ഒരുപോലെ ആരാധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത ചുരുക്കം ചില പ്രധാനമന്ത്രിമാരില്‍ ഒരാളാണ്.ഇന്ദിരാ ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തില്‍ എക്കാലവും ഓര്‍മിക്കപ്പെടുന്ന ഒരുപിടി ഭരണനേട്ടങ്ങള്‍ ഇന്ദിരാ ഗാന്ധിയുടേതായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെ കുഴിച്ചുമൂടിയ അടിയന്തരാവസ്ഥയുടെ കറ ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തില്‍ വീഴ്ത്തിയ കരിനിഴല്‍ ഏറെ വലുതായിരുന്നു.

ബാങ്ക് ദേശസാത്ക്കരണത്തിലൂടെയും മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനായി എടുത്ത ഉറച്ച നിലപാടുകളിലൂടെയും ഭരണാധികാരി എന്ന നിലയിലുള്ള കരുത്തുകാട്ടി ഇന്ദിര. സൈലന്റ് വാലിയെ സംരക്ഷിക്കുന്നതിനായി ഇന്ദിരയെടുത്ത നിലപാട് എക്കാലവും മലയാളികള്‍ ഓര്‍ത്തിരിക്കും. എന്നാല്‍ അതേ ഇന്ദിര തന്നെയാണ് 1959ല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ ജവഹര്‍ലാല്‍ നെഹ്റുവിനുമേല്‍ സമ്മര്‍ദം ചെലുത്തിയത്.ഇന്ത്യന്‍ രാഷ്ട്രീയത്തെ അവര്‍ എത്രമാത്രം സ്വാധീനിച്ചുവെന്നതിന്റെ തെളിവാണ് ജിവിതത്തില്‍ നിന്നും മടങ്ങി 37 വര്‍ഷമായിട്ടും ഇന്നും ഇന്ദിരയെ വാഴ്ത്തുന്നവരും വിമര്‍ശിക്കുന്നവരും ഒരുപോലെയുണ്ടെന്നത്