മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.അണക്കെട്ടിലെ നിലവിലെ ജലനിരപ്പും സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.2018ലെ മഹാപ്രളയ കാലത്ത് ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും.ഇന്ന് വാദം കേള്‍ക്കുമ്പോള്‍ 2018ലെ സുപ്രിംകോടതി ഉത്തരവ് സര്‍ക്കാര്‍ കൈമാറും.കോടതി ആവശ്യപ്പെട്ടാല്‍ ജലനിരപ്പ് വിഷയത്തില്‍ പ്രത്യേക അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ്. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരാജയമെന്ന് ചൂണ്ടിക്കാട്ടിയുമുള്ള രണ്ട് പൊതുതാല്പര്യ ഹര്‍ജികളാണ് കോടതിക്ക് മുമ്പിലുള്ളത്.
അതേസമയം മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡാമില്‍ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കന്‍ഡില്‍ 2200 കുമിക്സ് ആയി തുടരുകയാണ്. നേരത്തെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചിരുന്നു.മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.