സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ശനിയാഴ്ച നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്കാരത്തിനായി മത്സരിക്കുന്നത്.സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാർഡ് നിർണയമാണ് നാളെ നടക്കാൻ പോകുന്നത്.
പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ.മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവർ ശുപാർശ ചെയ്തിരിക്കുന്നത്.പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.