നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ചെറിയ ലക്ഷണമുള്ളവരുടെ സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചെങ്കിലും ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണ്. ഇത് ആശ്വാസകരമാണെന്ന് വീണ ജോർജ്ജ് പ്രതികരിച്ചു.
ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ തുടരും. ആദ്യ ദിനം കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ വാക്‌സിനേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും ഇത് വീണ്ടും തുടങ്ങിയിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിപ ബാധയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച ലാബില്‍ നേരിയ ലക്ഷണവുമായി വരുന്ന മറ്റുള്ളവരേയും പരിശോധിക്കുന്നുണ്ട്. ആര്‍ക്കും ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
