2 ദിവസം മുമ്പ് വരെ ഹാപ്പി ആയിരുന്നു; പിന്നീട് എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല; ചോദ്യങ്ങള്‍ ബാക്കിയാക്കി രമേശിന്റെ മരണം.

സീരിയല്‍ നടന്‍ രമേശ് വലിയശാലയുടെ ആത്മഹത്യയില്‍ ഞെട്ടലോടെ സുഹൃത്തുക്കളും സീരിയല്‍ ലോകവും.രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ എന്ത് പറ്റി രമേഷേട്ടാ എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്.എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം ! കണ്ണീര്‍ പ്രണാമം.നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട്. രമേശിന്റെ വിയോഗത്തില്‍ നടനും സുഹൃത്തുമായ ബാലാജി ശര്‍മ കുറിച്ചതാണിത്.

പ്രശ്നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യമെന്ന് രമേഷിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ട് സുഹൃത്തും പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് പുലര്‍ച്ചെയായിരുന്നു രമേശ് വലിയശാലയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലാണ് ആത്മഹത്യയിലേയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രമേശിന് സിനിമാ-സീരീയല്‍-നാടക രംഗത്തെ നിരവധി പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.