ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണം: സുപ്രിംകോടതി

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രിംകോടതി. കേസുകള്‍ പിന്‍വലിക്കുന്നതിന് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ വേഗത്തില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.കേസുകള്‍ എന്തിനാണ് നീട്ടികൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും പറഞ്ഞു.

20-30 വര്‍ഷമായിട്ടും കുറ്റപത്രം നല്‍കാത്ത കേസുകളുണ്ട്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ വലിച്ചുനീട്ടുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി ഇഡിയെയും സിബിഐയും വിമര്‍ശിച്ചു. എന്നാല്‍ സാമ്പത്തിക ക്രമക്കേട് കേസുകളിലെ അന്വേഷണം പൂര്‍ത്തിയാകാന്‍ സമയം എടുക്കുമെന്നാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ മറുപടി നല്‍കിയത്. കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി ഉത്തരവ് ഇറക്കണമെന്ന് എസ്ജി ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കോടതിയോട് ആവശ്യപ്പെടാമെന്ന് സുപ്രിംകോടതി അറിയിച്ചു.