ബോക്‌സിങ്ങില്‍ ലവ്‌ലിനയ്ക്ക് വെങ്കലം

ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്. ബോക്സിംഗില്‍ ലവ്ലിനയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്‌സര്‍ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ സ്വന്തമാക്കി. വനിതകളുടെ വെല്‍റ്റര്‍ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിച്ചത്. നിര്‍ണായകമായ സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ തുര്‍ക്കിയുടെ ബുസെനാസ് സുര്‍മെലെനിയോട് തോല്‍വി വഴങ്ങിയതോടെ ലവ്‌ലിന വെങ്കലമെഡല്‍ ഉറപ്പിച്ചു. സ്‌കോര്‍: 5-0

ആദ്യ റൗണ്ടില്‍ ലവ്‌ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടില്‍ തുര്‍ക്കി താരം ലീഡുയര്‍ത്തി. ഒടുവില്‍ ബോക്‌സിങ് റിങ്ങില്‍നിന്നു മെഡല്‍ നേടിക്കൊണ്ട് തലയുയര്‍ത്തി ലവ്‌ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഈ ഒളിമ്പിക്‌സില്‍ ഇന്ത്യ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടുന്ന താരം എന്ന ബഹുമതി ലവ്‌ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലവ്‌ലിന.