ലവ് യു ലവ്ലീന

ലവ്‌ലീനയുടെ ലവ്ലി പഞ്ചിലൂടെ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു . വനിതകളുടെ 69 കിലോ ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ ഇടിച്ചിട്ടാണ് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചത്. അസം സ്വദേശിനിയാണ് 23കാരിയായ ലവ്‌ലിന. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിട്ടുണ്ട്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ഷൂട്ടിംഗിൽ ഇന്ത്യക്ക് നിരാശയുടെ ദിനമായി ഇന്നും മാറി. 25 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ തന്നെ പുറത്തായി. മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന മനുവിന് 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനേ സാധിച്ചുള്ളൂ. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡ് തന്നെയാണ് മറികടന്നത്. എങ്കിലും ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.അമ്പെയ്‌ത്തിൽ മെഡൽ പ്രതീക്ഷയായ ദീപികാ കുമാരി ക്വാർട്ടറിലെത്തി.. റഷ്യൻ താരത്തെ തോൽപിച്ചാണ് മുന്നേറ്റം. ക്വാർട്ടറിൽ തെക്കൻ കൊറിയൻ താരമായ ആൻ സാനിനെയാണ് ദീപിക നേരിടുക.