
എൻ സി പി സംസ്ഥാന നിർവാഹക സമിതിയംഗം ജി പത്മാകരനെതിരെയുള്ള സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ശ്രമിച്ചതായി ആരോപണം. കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവർ അതുവഴി പോയ വേളയിൽ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്നാണ് പരാതി. അന്നു തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.
എ.കെ ശശീന്ദ്രന് ഇടപെട്ട കേസില്‍ പരാതിക്കാരി യുവതിയുടെ അച്ഛനെയാണ് ശശീന്ദ്രൻ വിളിച്ചത്. കുറച്ചു ദിവസം കഴിഞ്ഞ് താങ്കളെ ഒന്ന് കാണാം. അവിടെ ഒരു വിഷയമുണ്ടല്ലോ പാർട്ടിയിൽ. പ്രയാസമില്ലാത്ത രീതിയിൽ പരിഹരിക്കണമെന്നാണ് ശശീന്ദ്രൻ ആവശ്യപ്പെടുന്നത്. ‘പാർട്ടിയിൽ വിഷയമൊന്നും ഇല്ലല്ലോ സാറേ. സർ പറയുന്ന വിഷയം എനിക്ക് മനസ്സിലായില്ല. ഏതാണ് ഒന്ന് പറഞ്ഞേ. സാറേ… സാർ പറയുന്നത് ഗംഗ ഹോട്ടൽ മുതളാലി പത്മാകരൻ എന്റെ മകളുടെ കൈക്ക് കയറി പിടിച്ചതാണോ. ആ കേസാണ് തീർക്കണമെന്നാണോ നിങ്ങൾ പറയുന്നത്. അവർ ബിജെപിക്കാരാണ്. അത് എങ്ങനെ തീർക്കണമെന്നാണ് നിങ്ങൾ പറയുന്നത്.’ – എന്നാണ് അച്ഛൻ തിരിച്ചു ചോദിക്കുന്നത്. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിഷയത്തിൽ പ്രതികരിക്കാൻ ശശീന്ദ്രൻ തയ്യാറായില്ല.