സോഷ്യല്‍ മീഡിയയില്‍ ഏറെ പരിഹാസത്തിന് ഇരയായ സംസ്ഥാനത്തെ ബി ജെ പി നേതാക്കളില്‍ ഒരാളാണ് ബി ഗോപാലകൃഷ്ണന്‍. നിരവധി ട്രോളുകളാണ് ഇദ്ദേഹത്തിന്റെ പേരില്‍ ഇറങ്ങുന്നത്. ‘ഒട്ടകം’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഗോപാലകൃഷ്ണന്റെ അപരനാമം. എന്നാല്‍ ഈപേര് വിളിക്കുന്നതില്‍ അദ്ദേഹത്തിന് വിഷമം ലവലേശമില്ലെന്ന് മാത്രമല്ല ഇവയെല്ലാം നന്നായി ആസ്വദിക്കുന്നുമുണ്ട്. വിഷുവിനോട് അനുബന്ധിച്ച് സ്വകാര്യ ചാനല്‍ നടത്തിയ പരിപാടിയിലാണ് തനിക്ക് ഒട്ടകം എന്നപേരുവന്നതിനുപിന്നിലെ കഥ അദ്ദേഹം വെളിപ്പെടുത്തിയത്. നാവുപിഴയാണ് എല്ലാത്തിനും കാരണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഈ നാവുപിഴ. ‘ഒട്ടകത്തിനെ മക്കയില്‍ നിരോധിച്ചിരുന്നു. അതിന്റെ ഒരു റിപ്പോര്‍ട്ട് തന്റെ കൈയ്യിലുണ്ട്. മക്കയിലെ ഒരു വിശിഷ്ട മൃഗം എന്ന നിലയില്‍ അവിടെ ഒട്ടകത്തെ അറുക്കാന്‍ പാടില്ല. ഞാന്‍ ആ ഒരു സമയത്ത് അക്കാദമിക്കലായ റിപ്പോര്‍ട്ടുമായാണ് ചാനല്‍ ചര്‍ച്ചക്ക് പോകുന്നത്. എന്നാല്‍ മക്ക എന്ന് പറയുന്നതിന് പകരം സൗദി അറേബ്യ എന്ന് പറഞ്ഞു പോയി. അപ്പോള്‍ സൗദി അറേബ്യയില്‍ ഒട്ടകത്തിനെ അറുക്കില്ലല്ലോ എന്ന് പറഞ്ഞു. സ്പീഡില്‍ പറയുന്നതല്ലേ, വളരെ ഫാസ്റ്റ് ആയിട്ട് പറയുമ്പോൾ അത് മാത്രമല്ല, അപ്പുറത്ത് റഹീമും, ഇപ്പുറത്ത് ശബരീനാഥും മുകളില്‍ ആങ്കറും രാഷ്ട്രീയ നിരീക്ഷകരും എല്ലാവരും കൂടെ ബിജെപിയെ അറ്റാക്ക് ചെയ്യുകയല്ലേ.

അപ്പോള്‍ നമ്മള്‍ ഇവര്‍ക്ക് എല്ലാവര്‍ക്കുമാണല്ലോ മറുപടി പറയുന്നത്. ഓരോരുത്തര്‍ക്കും ശരം പോലെ മറുപടി പറഞ്ഞുപോകുബോള്‍ നമ്മളറിയാതെ വന്ന നാക്ക് പിഴയാണത്..അതറിയാതെ സംഭവിക്കും, എല്ലാവര്‍ക്കും സംഭവിക്കും. ആ നാവിന്റെ പിഴ ഒരു സെക്കന്‍ഡ് കഴിഞ്ഞപ്പോഴാണ് മനസിലായത്. അപ്പോള്‍ തന്നെ സൗദി അറേബ്യയിലെ മക്കയില്‍ എന്ന് പറഞ്ഞെങ്കിലും അതൊക്കെ ചാനലുകാർ കട്ട് ചെയ്ത് മാറ്റി. അഞ്ച് മിനുറ്റ് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ ഫോണില്‍ ഒട്ടകത്തിന്റെ ഫോട്ടോയും ഇറച്ചിയും ഇങ്ങനെ വരാന്‍ തുടങ്ങി’-ഗോപാലകൃഷ്ണന്‍ പറഞ്ഞു.