പിണറായി വിജയന്‍ തിരഞ്ഞെടുപ്പിൽ ജയിക്കണമെന്നും എല്‍.ഡി.എഫ് സർക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്നും തീവ്ര ഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നുവെന്ന് സംഘ് പരിവാര്‍ സഹയാത്രികന്‍ രാഹുല്‍ ഈശ്വര്‍. കോൺഗ്രസ് മുക്ത കേരളമാണ് അവർ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”ഈ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്‍ ജയിക്കണമെന്നും അങ്ങനെ കോണ്‍ഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷത്ത് നില്‍ക്കുന്ന ആളുകള്‍. കോണ്‍ഗ്രസ് മുക്തമായ കേരളവും ഭാരതവും ഉണ്ടായാല്‍ മാത്രമേ തങ്ങള്‍ക്ക് സ്പേസ് ഉള്ളൂവെന്ന് ഇവര്‍ കരുതുന്നു. അതിന് ശേഷം ആദ്യം നായര്‍ -നസ്രാണി കോമ്ബിനേഷനും പിന്നീട് നായര്‍ -നസ്രാണി- ഈഴവ കോമ്ബിനേഷനും ഇവിടെ വരണമെന്നുമാണ് ആഗ്രഹം. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ അടക്കമുള്ളവര്‍ പറയുന്നതാണ് ഇക്കാര്യം. പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവര്‍ പോലും പിണറായി ജയിക്കണമെന്നും കോണ്‍ഗ്രസിന്‍റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ഇടതുപക്ഷത്തിരിക്കുന്നവര്‍ക്കും ഇതുതന്നെയാണ് ആഗ്രഹമെന്നും നാലഞ്ച് സീറ്റ് ബി.ജെ.പിയിലേക്ക്പോയാലും കോണ്‍ഗ്രസിന്‍റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായര്‍ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാല്‍ തങ്ങള്‍ക്ക് വീണ്ടും ഭരണത്തുടര്‍ച്ച കിട്ടുമെന്ന് കരുതുന്നവരാണ് കമ്മ്യൂണിസ്റ്റ്ക്കാരെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.