കളിക്കുമ്പോൾ ശ്വാസനാളത്തിൽ കുടുങ്ങിയ വിസിൽ 25 വർഷത്തിനുശേഷം പുറത്തെടുത്തു. അത്ഭുതവും കൗതുകവും നിറഞ്ഞ വാർത്ത കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിന്നും. മട്ടന്നൂർ സ്വദേശിനിയാണ് വിസിൽ പുറത്തെടുത്തതോടെ വർഷങ്ങളായുള്ള ശ്വാസം മുട്ടലിൽ നിന്നും മോചനം നേടിയത്.
25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളിക്കുന്നതിനിടെ അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ നാല്പതാമത്തെ വയസ്സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുറത്തെടുത്തു.ബ്രോങ്കോസ്കോപ്പി നടത്തിയാണ് വിസിൽ പുറത്തെടുത്തത്. പതിനഞ്ചാമത്തെ വയസ്സില്‍ കളിക്കുന്നതിനിടയിൽ അറിയാതെ ‘വിഴുങ്ങിപ്പോയ’ വിസിൽ തന്‍റെ ശ്വാസനാളത്തിൽ ഇത്രയും വർഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നു എന്ന് ഒരു ഞെട്ടലോടെയാണ് മട്ടന്നൂര്‍ സ്വദേശിനിയായ ആ നാല്പതുകാരി ഇന്ന് തിരിച്ചറിഞ്ഞത്.
വർഷങ്ങളായി വിട്ടുമാറാത്ത ചുമയെ തുടർന്ന് തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ ചികിത്സ തേടിയ യുവതി അവിടെ നിന്നും റഫർ ചെയ്യപ്പെട്ടാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പൾമണോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. സി.ടി. സ്കാൻ പരിശോധന നടത്തിയപ്പോഴാണ് ശ്വാസനാളിയിൽ എന്തോ ഒരു വസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയമുണ്ടായത്. തുടർന്ന് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പി നടത്തി. ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് സ്കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. ഇത് കണ്ടപ്പോഴാണ്ണ് പതിനഞ്ചാം വയസ്സിലെ സംഭവം യുവതി ഓർത്തെടുത്തത്.ആസ്ത്മാ രോഗമായി കരുതി ഇത്രയും കാലം ചികിത്സിച്ച വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും എല്ലാം ഭേദമാകുന്നതിന്റെ സന്തോഷത്തിലാണ് യുവതി ഇപ്പോൾ.