തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പ് ; വന്‍ സുരക്ഷ ഒരുക്കി പൊലീസ്

തില്ലങ്കേരി: ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പ് തുടങ്ങി. രാവിലെ 7ന് പോളിംഗ് ആരംഭിച്ചു. തുടക്കത്തില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഇതു വരെ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. വിവിധ പഞ്ചായത്തുകളിലെ 42 വാര്‍ഡുകളാണ് ഡിവിഷനില്‍ ഉള്ളത്. ഇവിടെ 300 പൊലീസുകാര്‍ തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടാവും.

തോക്ക്, ഗ്രനേഡ്, ടിയര്‍ ഗ്യാസ് എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി 19 ഗ്രൂപ്പ് പട്രോളിംഗ് യൂണിറ്റുകളും 8 വീതം ക്രമസമാധാന പാലന മൊബൈല്‍ യൂണിറ്റുകളും ബൈക്ക് പട്രോളിംഗ് യൂണിറ്റുകളും ഡിവൈ.എസ്.പിയുടെയും 4 സി.ഐമാരുടെയും സ്‌ട്രൈക്കിംഗ് ഫോഴ്സുകളും 24 മണിക്കൂറും റോന്ത് ചുറ്റുന്നുണ്ട്. ഇന്നലെ മുതല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ പൊലീസ് നിയന്ത്രണത്തിലാക്കിയതായി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പില്‍ അറിയിച്ചു. ഹൈക്കോടതി ഇടപെടല്‍ കൂടെ ഉള്ളതിനാല്‍ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒരു മേശയും 2 കസേരയും മാത്രം അനുവദിച്ചിട്ടുള്ള സ്ലിപ് വിതരണ ബൂത്തുകള്‍ മാത്രമാണ് സമ്മതിക്കുക. ചിഹ്നങ്ങളും മറ്റും മറ്റോ പ്രദര്‍ശിപ്പിക്കുന്നതും തടഞ്ഞിട്ടുണ്ട്. 200 മീറ്റര്‍ ദൂരപരിധിയും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പരിധിക്കുള്ളില്‍ പോളിംഗ് ജീവനക്കാരും പൊലീസും, ക്യൂവിലുള്ള വോട്ടര്‍മാരും, അനുവദിക്കപ്പെട്ട ബൂത്ത് ഏജന്റുമാരും, സ്ഥാനാര്‍ഥികളും പൊലീസും മാത്രമെ പാടുള്ളൂ. പോളിംഗ് ബൂത്തിനടുത്തുള്ള വീടുകളില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ടര്‍മാര്‍ കേന്ദ്രീകരിക്കാന്‍ പാടില്ല. ഇത്തരം കേന്ദ്രീകരണം കണ്ടാല്‍ ഗൃഹനാഥനെതിരെ പൊലീസ് നടപടി സ്വീകരിക്കും. ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ മറ്റിടങ്ങളില്‍ നിന്ന് അക്രമികള്‍ എത്താന്‍ സാദ്ധ്യത ഉണ്ടെന്ന പരാതിയും ഗൗരവത്തോടെ കാണും.

64 ബൂത്തുകളാണ് തില്ലങ്കേരി ഡിവിഷനില്‍ ഉള്ളത്. ഇതില്‍ 6 എണ്ണം മാവോയിസ്റ്റ് ഭീഷണി ബൂത്തുകളും ബാക്കി 58 എണ്ണം പ്രശ്ന സാദ്ധ്യതാ ബൂത്തുകളും ആണെന്ന് നിഗമനത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം അഴിച്ചു വിടുമെന്ന് കണ്ടാല്‍ മുന്‍കരുതല്‍ അറസ്റ്റ് നടത്തും. കണ്ണൂര്‍ റൂറല്‍ എസ്.പി. ഡോ. നവനീത് ശര്‍മ, ഇരിട്ടി ഡിവൈ.എസ്.പി എന്നിവര്‍ നേതൃത്വം നല്‍കും. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള വീഡിയോ ക്യാമറ നിരീക്ഷണവും നടത്തും. ഇടവഴികളില്‍ അടക്കം നിരീക്ഷണം നടത്താനാണ് ബൈക്ക് പ്രട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുള്ളത്. അക്രമം കണ്ടാല്‍ സ്ഥലത്തുള്ള പൊലീസുകാര്‍ക്ക് മൊബൈല്‍ ഉപയോഗിച്ച്‌ ദൃശ്യം പകര്‍ത്തി മേലുദ്യോഗസ്ഥര്‍ക്ക് കൈമാറാനും നിര്‍ദ്ദേശം ഉണ്ട്. അടിയന്തിര ഘട്ടത്തില്‍ വെടിവെക്കാനുള്ള ഉത്തരവ് നല്‍കാന്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഉണ്ടാവും. തിരഞ്ഞെടുപ്പ് ദിവസം 200 മീറ്റര്‍ പരിധിയില്‍ കടകളും മറ്റു പ്രത്യേക സംവിധാനങ്ങളും അനുവദിച്ചിട്ടില്ല. അക്രമം രൂക്ഷമായാല്‍ ആ ബൂത്തുകളിലെ തിരഞ്ഞെടുപ്പ് നിര്‍ത്തി കൂടുതല്‍ സുരക്ഷയോടെ മറ്റൊരു ദിവസം നടത്താന്‍ ആവശ്യപ്പെട്ട് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പൊലീസ് കത്തു നല്‍കും.
കൊവിഡുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പാലിക്കണം. കൊവിഡ് രോഗികള്‍ വൈകിട്ട് 5 നും 6 നും ഇടയില്‍ പോളിംഗ് ബൂത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 6ന് ജനറല്‍ വിഭാഗം വോട്ടിംഗ് കഴിഞ്ഞ ശേഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മുന്‍ഗണന അനുസരിച്ച്‌ ഇവരെ വോട്ടു ചെയ്യാന്‍ സമ്മതിക്കും. ചതിരൂര്‍ അംഗന്‍വാടി, പരിപ്പു തോട് നവജീവന്‍ മാതൃകാ ഗ്രാമം, ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കുന്ന് അങ്കണവാടി, എടപ്പുഴ സെന്റ് ജോസഫ്സ് എല്‍.പി. സ്‌കൂള്‍ എന്നിവിടങ്ങളിലായുള്ള 6 ബൂത്തുകളാണ് മാവോയിസ്റ്റ് ഭീഷണയിലുള്ളത്. ഇവിടങ്ങളില്‍ എ.എന്‍.എഫ് കമാന്‍ഡോകളുടെ സുരക്ഷയും ഒരുക്കും.