സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡിൽ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന.ബിലിവേഴ്സ് സ്ഥാപനങ്ങളിലെ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ഇന്നലെ സഭ ആസ്ഥാനമായ തിരുവല്ലയിൽനിന്ന് കണക്കിൽപ്പെടാത്ത അരക്കോടിയലധികം രൂപയാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. ആസ്ഥാനത്തെ വാഹനത്തിൻ്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക ഇടപാടിന്റെ അടക്കം വിവിധ രേഖകളും കണ്ടെത്തി.
വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ 40 സ്ഥാപനങ്ങളിലാണ് ഇന്നലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും അദായ നികുതി വകുപ്പ് പരിശോധന നടത്തി.