എല്ലാ ഫോണുകള്‍ക്കും ഇനി ഒരു ചാര്‍ജര്‍; ആപ്പിള്‍ ഐഫോണുകള്‍ക്ക് തിരിച്ചടിയോ…?

എല്ലാ ഫോണുകള്‍ക്കും ഒരു ചാര്‍ജറോ… അതെ എല്ലാ ഫോണുകള്‍ക്കും ഇനി ഒരു ചാര്‍ജര്‍ എന്ന നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. എല്ലാ ചാര്‍ജിംഗ് പോര്‍ട്ടുകളും സിടൈപ്പ് ആക്കണമെന്ന നിര്‍ദേശം ഇതിന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട് വച്ചിരുന്നതാണ്…പക്ഷേ അതില്‍ ആപ്പിള്‍ അടക്കമുള്ള ചില കമ്പനികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല, നിയമം പ്രബല്യത്തിലാകുന്നതോടെ ഏറ്റവും വലിയ തിരിച്ചടി ആപ്പിള്‍ ഐഫോണുകള്‍ക്കാണെന്നാണ് വിപണി വൃത്തങ്ങളുടെ അഭിപ്രായം. ഫോണുകള്‍ക്ക് മാത്രമല്ല, ക്യാമറകള്‍, ടാബുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ലാപുകള്‍ ഇങ്ങനെ എല്ലാത്തിനും ഒരേ ചാര്‍ജര്‍ എന്ന ആശയമാണ് യൂറോപ്യന്‍ യൂണിയന്‍ വാണജ്യ കമ്മീഷന്‍ മുന്നോട്ട് വയ്ക്കുന്നത്. ഈ ഒരു തീരുമാനത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നത് ചാര്‍ജറുകള്‍ ഉണ്ടാക്കുന്ന ഇ-വേസ്റ്റ് കുറയ്ക്കുക എന്നതാണ്… ഒറ്റപ്പെട്ട ചാര്‍ജറുകള്‍ വാങ്ങുവാന്‍ ആളുകള്‍ ഒരു വര്‍ഷം 240 കോടി യൂറോ ചിലവാക്കുന്നു എന്നാണ് യൂറോപ്യന്‍ യൂണിയന്‍ റിപ്പോര്‍ട്ട്. ചാര്‍ജറുകള്‍ ഏകീകരിച്ചാല്‍ ഇതില്‍ 25 കോടി യൂറോയുടെ ലാഭം ഉണ്ടാകുമെന്നാണ് കണക്ക്. ഇതിന് പുറമെ 11,000 ടണ്‍ ഉപയോഗശൂന്യമായ ചാര്‍ജറുകള്‍ വര്‍ഷവും വലിച്ചെറിയുന്നുണ്ട്.

പക്ഷേ, പുറത്തുനിന്നുള്ള ചാര്‍ജര്‍ ഉപയോഗം തങ്ങളുടെ പ്രോഡക്ടിന്റെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയാണ് ആപ്പിളിനുള്ളതെന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്… ചാര്‍ജിംഗ് രംഗത്ത് അതിവേഗം സാങ്കേതിക മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ തന്നെ ഇത്തരം നിയമനിര്‍മ്മാണങ്ങള്‍ ഇതില്‍ ആവശ്യമില്ലെന്നാണ് ആപ്പിളിന്റെ വാദം. ചാര്‍ജറുകള്‍ അടക്കം ഒരു ഇലക്ട്രോണിക്ക് ഉപകരണത്തിന്റെ അനുബന്ധങ്ങളുടെ സാമ്പത്തിക കാര്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ പരിഗണിക്കുന്നുണ്ട്.