പയ്യന്നൂരിലെ സുനീഷയുടെ ആത്മഹത്യ; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്.ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

വിജീഷിന്റെ ഭാര്യയായ കോറോം സെന്‍ട്രലിലെ വായനശാലക്കടുത്തെ കൊളങ്ങരത്ത് വളപ്പില്‍ സുനീഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെതന്നെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു .ഇതേ തുടര്‍ന്ന് അമ്മാവന്‍ മാധവന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.ഭര്‍തൃവീട്ടുകാരുടെ പീഢനമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. സുനീഷ ജീവനൊടുക്കുന്നതിനു മുമ്പ് ഭര്‍ത്താവിന് വിഡിയോ കോള്‍ ചെയ്തിരുന്നു .ഭര്‍ത്താവും ,വീട്ടുകാരും ശാരീരികമായി ഉപദ്രവിച്ചതിന്റെ വോയിസ് മെസേജും ബന്ധുക്കള്‍ തെളിവായി പറയുന്നുണ്ട്. ഇവ ശരിയായ രീതിയില്‍ ശാസ്ത്രീയമായി പരിശോധിച്ച് വേണ്ട തെളിവുകള്‍ സ്വീകരിക്കുമെന്ന് പയ്യന്നൂര്‍ ഡി വൈ എസ് പി ,കെ ഇ പ്രേമചന്ദ്രന്‍ പറഞ്ഞിരുന്നു.

ഒന്നര വര്‍ഷം മുമ്പാണ് സുനീഷ വിജീഷുമായി പ്രണയത്തിലൂടെ വിവാഹിതയാകുന്നത് . വിജീഷിന്റെയും ,വീട്ടുകാരുടേയും തന്നെ നിരന്തരം ശാരീരികവും, മാനസികവുമായ പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ് സുനീഷ രണ്ടാഴ്ച മുമ്പ് പയ്യന്നൂര്‍ പോലീസിനെ സമീപിച്ചിരുന്നു .തുടര്‍ന്ന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ പോലീസ് പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷവും പീഢനം തുടര്‍ന്നുവെന്നും അതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും സുനീഷയുടെ അമ്മാവന്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു .