ജി സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എ എം ആരിഫ് എംപി

ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് എ എം ആരിഫ് എംപി. ദേശീയപാത 66 ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ പുനര്‍നിര്‍മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരിഫ് ആരോപിച്ചു. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എഎം ആരിഫ് എംപി കത്ത് നല്‍കി. കുറ്റക്കാര്‍ക്കെതിരെ നിയമനടപടി വേണമെന്നും കത്തില്‍ പറയുന്നു.

2019 ല്‍ 36 കോടി ചെലവിട്ട് ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ദേശീയ പാതയുടെ പുനര്‍നിര്‍മാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണെങ്കിലും നിര്‍മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതവിഭാഗത്തിന് ആയിരുന്നു.മൂന്ന് വര്‍ഷത്തെ ഗ്യാരണ്ടിയായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷമായപ്പോഴേക്കും റോഡില്‍ കുഴികള്‍ രൂപപ്പെട്ടെന്നാണ് എ എം ആരിഫ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. ക്രമക്കേടുണ്ടെന്ന സംശയമാണ് എ എം ആരിഫ് കത്തില്‍ ഉന്നയിച്ചത്. അമ്പലപ്പുഴയിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരെ ശക്തമായ നിലപാട് എ എം ആരിഫ് എടുത്തിരുന്നു.