ദുരുദ്ദേശത്തോടെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചു; സ്പീക്കർക്കെതിരെ സ്വപ്നയുടെ മൊഴി

സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മോശം ഉദ്ദ്യേശത്തോടെ സ്പീക്കർ തന്നെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. ഒന്നും താൻ ആർക്കും വെറുതെ ചെയ്യില്ലെന്ന് സ്പീക്കർ പറഞ്ഞതായും ഹൈക്കോടതിയിൽ ഇഡി സമർപ്പിച്ച രേഖകളെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

തന്നെ സ്പീക്കർ പേട്ടയിലെ ഫ്ലാറ്റിലേക്ക് വിളിപ്പിച്ചെന്നാണ് മൊഴി. ഇഡി ഡെപ്യൂട്ടി ഡയറക്ടർക്ക് ഡിസംബർ 18നാണ് മൊഴി നൽകിയതെന്നാണ് സൂചന. അട്ടക്കുളങ്ങരയിലെ വനിതാ ജയിലിൽ വച്ചായിരുന്നു മൊഴി നൽകൽ. സ്പീക്കറുടെ ദുരുദ്ദ്യേശത്തോട് അനുകൂലമായി പ്രതികരിച്ചില്ലെന്നും മൊഴിയിലുണ്ട്. പേട്ടയിലെ മരുതം അപ്പാർട്മെന്‍റിലെ ഫ്ലാറ്റ് സ്പീക്കറുടേതാണെന്ന് കരുതുന്നതായും സ്വപ്ന മൊഴി നല്‍കി. ഹൈക്കോടതിയിൽ ഇഡി കൊടുത്ത ഹർജിക്കൊപ്പമാണ് സ്വപ്നയുടെ മൊഴിയുള്ളത്.