ക്യാൻസറിനെ നേരിടാൻ വഴി തെളിയുന്നു ; ക്യാൻസർ രോഗികളുടെ ജീവന്‍ രക്ഷിക്കാവുന്ന ഗവേഷണത്തില്‍ മലയാളി വിജയം

കൊറോണക്കാലത്ത് പോലും ക്യാൻസർ രോഗത്തിന് അടിമപ്പെട്ട് ജീവിക്കുന്നവരാണ് ലോകജനതയിൽ ഒരു വിഭാഗം. ക്യാന്‍സറാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് പറഞ്ഞാല്‍ കോവിഡ് വൈറസ് പോലും മാറിനിൽക്കില്ല. കാരണം പ്രതിദിനം ക്യാന്‍സറിനു അടിമപ്പെടുന്ന മനുഷ്യകുലത്തിന്റെ എണ്ണത്തെ കുറിച്ച്‌ ലോകം ആകുലതപ്പെടുന്നില്ല എന്നതുകൊണ്ട് ഈ രോഗം മനുഷ്യരെ കീഴടക്കുന്നതില്‍ ഒരു കുറവും സൃഷ്ടിക്കുന്നില്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായം ആയവര്‍ വരെ കാരണമറിയാതെ ക്യാന്‍സര്‍ ബാധിച്ചു മരിക്കുന്നത് ഇന്ന് വർധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ക്യാന്‍സര്‍ ചികിത്സയില്‍ പരമ്പരാഗത അല്ലാത്ത വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് പന്തളത്തു നിന്നും ജെയിംസ് വാട്ട് സ്‌കോളര്‍ഷിപ് നേടി ഹെരിയോട്ട് വാട്ട് യൂണിവേഴ്‌സിറ്റിയില്‍ പിഎച്ച്‌ഡി ചെയ്യുവാന്‍ എത്തിയ ശ്യാം മോഹന്‍. ഇപ്പോള്‍ എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ അസ്സോസിയേറ്റ് ആയി ഗവേഷണം തുടരുകയാണ് ഡോ ശ്യാം. ഏകദേശം അഞ്ചു വര്‍ഷത്തോളമായി ശ്യാം നടത്തുന്ന കഠിന അധ്വാനമാണ് ഇപ്പോള്‍ സന്തോഷ വാര്‍ത്തയായി ലോകത്തിനു മുന്നിലേക്ക് എത്തുന്നത്. ക്യാന്‍സര്‍ ചികിത്സാ പ്രഗത്ഭരായ ഡോക്ടര്‍മാരെ പോലും കുഴപ്പിക്കുമ്പോൾ അതിനുള്ള വഴിയാണ് ശ്യാം ഉള്‍പ്പെട്ട ഗവേഷക സംഘം കണ്ടെത്തിയിരിക്കുന്നത്. ശരീരത്തില്‍ കയറിക്കൂടിയ ക്യാന്‍സര്‍ കോശങ്ങളെ ലേസര്‍ ചികിത്സയിലൂടെ നശിപ്പിക്കുമ്ബോള്‍ ആരോഗ്യമുള്ള നല്ല കോശങ്ങളും കുറെ നശിക്കും. ഇതുവഴി രോഗിയുടെ ആരോഗ്യവും കാര്യമായി കുറയും. ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള കോശങ്ങളെ കാര്യമായി പരുക്കേല്‍പ്പികാതെ എങ്ങനെ ക്യാന്‍സര്‍ കോശങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിയും എന്നതാണ് ശ്യാം പന്നിയുടെയും എലിയുടെയും വന്‍കുടലില്‍ ഈ ലേസര്‍ പരീക്ഷിച്ചതിലൂടെ വിജയിച്ചത്.