കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും.2020 ഓഗസ്റ്റ് ഏഴിന് രാത്രിയുണ്ടായ വിമാന അപകടത്തെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സൗദി ഉള്‍പ്പെടെ ഗള്‍ഫ് നാടുകളിലേക്ക് ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്നതാണ് കോഴിക്കോട് വിമാനത്താവളം. വലിയ വിമാന സര്‍വീസ് ഇല്ലാതായത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു . ഇത് കണക്കിലെടുത്താണ് ഡി ജി സി എ യുടെ നിര്‍ദേശപ്രകാരം കോഴിക്കോട് വിമാനത്താവളത്തില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വലിയ വിമാനങ്ങള്‍ ഉടന്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനമായത്.ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്താനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യോമയാന മന്ത്രാലയത്തെ അറിയിക്കാനും തീരുമാനിച്ചു. സൗദി എയര്‍ലൈന്‍സ്, ഖത്തര്‍ എയര്‍വെയ്‌സ്, എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ‘ടെയില്‍ വിന്‍ഡ്’ അഥവാ വിമാനത്തിന്റെ പിന്‍ഭാഗത്തുനിന്നുള്ള കാറ്റ്, റണ്‍വേയുടെ നീളം എന്നിവ പരിഗണിച്ചുള്ള കാര്യങ്ങളാണു ചര്‍ച്ച ചെയ്തത്.