തിരുവനന്തപുരം: തിരുവനന്തപുരത്ത് കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയിൽ. വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാറി (50) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിലാളിയായ ഇദ്ദേഹത്തെ കമ്പനിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടിണി മൂലമാണ് പ്രഫുല്ലകുമാർ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്. 145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് സമരവും നടക്കുന്നുണ്ട്. പ്രഫുല്ലകുമാർ ഇന്നലവരെ സമരപ്പന്തലിൽ ഉണ്ടായിരുന്നു. ജില്ലാ കളക്ടർ സ്ഥലത്തെത്തിയാൽ മാത്രമേ മൃതദേഹം മാറ്റാൻ അനുവദിക്കൂ എന്നാണ് തൊഴിലാളികൾ പറയുന്നത്.
സാമ്പത്തികമായി വലിയ പ്രയാസത്തിലായിരുന്നു പ്രഫുല്ലകുമാർ എന്ന് തൊഴിലാളികൾ പറയുന്നു. ഇന്നലെ വൈകുന്നേരം മുതൽ പ്രഫുല്ലകുമാറിനെ കാണാതായിരുന്നു. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.