വയനാട്: മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ വീട്ടിലെത്തിച്ചു. മീൻമുട്ടി താറാട്ട് ഉന്നതി കുടുംബ ശ്മശനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. മന്ത്രിമാർ ഉൾപ്പെടെ രാധയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രതിനിധികളും നൂറുകണക്കിന് നാട്ടുകാരും എത്തി
അതിനിടെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ് വനം വകുപ്പ്. പ്രദേശത്ത് രണ്ടു കൂടുകൾ സ്ഥാപിച്ചു. ഡോക്ടർ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കടുവാ ദൗത്യത്തിനായി ഇന്നെത്തും.
രാധയെ കൊന്ന കടുവ പരിസരത്ത് തന്നെയുണ്ട് എന്ന നിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. കാൽപ്പാടുകൾ കടുവയുടെത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതു കൊണ്ടു തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
കടുവയെ വെടിവെച്ച് കൊല്ലാൻ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. ആദ്യം കൂട് വെച്ചോ മയക്കുവെടി വെച്ചോ പിടിക്കാൻ ശ്രമിക്കും. അത് പരാജയപ്പെട്ടാൽ വെടിവെച്ച് കൊല്ലാമെന്നാണ് ഉത്തരവ്. സംസ്ഥാനത്ത് ഇതിന് മുൻപ് ഇങ്ങനെ ഒരു ഉത്തരവിറക്കിയിട്ടില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. മാനന്തവാടി നഗരസഭയിൽ യുഡിഎഫും എസ്ഡിപിഐയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്.
പഞ്ചാരക്കൊല്ലി നിവാസികൾക്ക് അധികൃതര്‍ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്‍കരുതലായി പ്രദേശത്ത് നിരോധനാജ്ഞ തുടരും. ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടി. 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
പഞ്ചാരക്കൊല്ലി പ്രിയദർശനി എസ്റ്റേറ്റിന് സമീപം ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു രാധ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തണ്ടർബോൾട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയിലുള്ള രാധയുടെ മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയാണ് 47കാരിയായ രാധ.