കണ്ണൂർ കോടതിസമുച്ചയ നിർമാണം ഊരാളുങ്കലിന് നൽകാനുള്ള ഉത്തരവിന് സുപ്രീം കോടതി സ്‌റ്റേ;ഉയർന്നതുകയ്ക്ക് കരാർ എങ്ങനെയെന്ന് കോടതി

കണ്ണൂരിലെ ഏഴുനില കോടതി സമുച്ചയത്തിന്റെ നിർമ്മാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാനുളള ഉത്തരവിന് സുപ്രീംകോടതി സ്റ്റേ. ഉയർന്ന തുകയുടെ ക്വട്ടേഷൻ നൽകിയ സൊസൈറ്റിക്ക് നിർമ്മാണ കരാർ എങ്ങനെ നൽകാൻ കഴിയുമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, സഞ്ജയ് കുമാർ എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ച് ആരാഞ്ഞു.കേസിൽ സംസ്ഥാന സർക്കാർ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
കണ്ണൂർ കോടതി സമുച്ചയത്തിന്റെ നിർമ്മാണത്തിന് ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് എ.എം. മുഹമ്മദ് അലിയുടെ നിർമ്മാൺ കൺസ്ട്രക്ഷൻസ് ആയിരുന്നു. എന്നാൽ, നിർമ്മാൺ കൺസ്ട്രക്ഷൻസ് നൽകിയ ക്വട്ടേഷനെക്കാളും 7.10 ശതമാനം അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കരാർ നൽകാനായിരുന്നു കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിന് എതിരെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

കോടതി സമുച്ചയത്തിന് വേണ്ടിയുള്ള ഏറ്റവും കുറഞ്ഞ തുകയുടെ ക്വട്ടേഷൻ നൽകിയത് തങ്ങളാണെന്ന് നിർമ്മാൺ കൺസ്ട്രക്ഷൻസ് കമ്പനിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും, അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. കുറഞ്ഞ തുക ക്വട്ടേഷൻ നൽകുന്നവർക്ക് സർക്കാരിന്റെ നിർമ്മാണ കരാർ നൽകില്ലെന്ന ഉത്തരവ് സ്വകാര്യ കോൺട്രാക്ടർമാരെ ആകെ ബാധിക്കുമെന്നും ഇരുവരും ചൂണ്ടിക്കാട്ടി. നിർമ്മാണ കരാർ സർക്കാർ തങ്ങൾക്ക് നൽകിയതാണ്. ഹൈക്കോടതി സിംഗിൾ ബെഞ്ച് അത് ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് നിർമ്മാണ കരാർ നൽകാനുളള ഉത്തരവ് ഇറക്കിയത് എന്നും ഇരുവരും ആരോപിച്ചു.