വിവാഹത്തിന് കുടുംബം അനുവദിക്കാത്തതിനെ തുടർന്ന്ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമ്മിച്ച് മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് ഗുജറാത്തിലെ താപിയിലുള്ള ഒരു കുടുംബം. ആത്മഹത്യ ചെയ്ത ഗണേഷ് രഞ്ജന എന്നിവരുടെ പ്രതിമകളെയാണ് പ്രതീകാത്മകമായി വിവാഹം ചെയ്യിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവരുടെ മരണം. തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കൾക്ക് ശാന്തി ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് കുടുംബം പറഞ്ഞു. കഴിഞ്ഞ വർഷമാണ് നിജാർ താലൂക്കിലെ നെവാല ഗ്രാമത്തിൽ വിവാഹം ചെയ്യുന്നതിൽ വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ദമ്പതികൾ ആത്മഹത്യ ചെയ്തത്. എന്നാൽ ഏറെ വൈകിയാണെങ്കിലും കുടുംബങ്ങൾ ഇപ്പോൾ അവരുടെ തെറ്റ് മനസ്സിലാക്കി. മരണം വരെ അംഗീകരിക്കാതിരുന്ന അവരുടെ ബന്ധം അവർ ഇപ്പോൾ അംഗീകരിച്ചു. അവർക്ക് വിവാഹ ചടങ്ങുകളും നടത്തി. അവരുടെ മരണത്തിന് ഒരു വർഷത്തിനുശേഷം ഇരുവരുടെയും വിഗ്രഹങ്ങൾ സൃഷ്ടിച്ച് എല്ലാ വിവാഹ ചടങ്ങുകളും മതാചാര പ്രകാരം നടത്തി. ഏറെ കാലത്തെ പ്രണയമായിരുന്നു ഗണേഷ് പദ്വിയുടെയും രഞ്ജന പദ്വിയുടെയും. തങ്ങളുടെ ബന്ധത്തിൽ കുടുംബത്തിന്റ എതിർപ്പിൽ നിരാശരായിരുന്നു ഇരുവരും. കുടുംബാഗങ്ങളുടെ മോശം പെരുമാറ്റവും പരിഹാസവും അവരെ കൂടുതൽ തളർത്തി. ഒടുവിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു അവർ. വാർത്ത പുറത്തുവന്നതോടെ വ്യാപക വിമർശനവും കുടുംബാംഗങ്ങൾക്ക് നേരെ ഉയർന്നുവന്നു. രണ്ടുപേരുടെ ജീവൻ ബലി നൽകിയ ശേഷമുള്ള തിരിച്ചറിവിന് എന്ത് പ്രസക്തിയെന്നാണ് ചോദിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതരിക്കാൻ കുടുംബാംഗങ്ങളുടെ പ്രവൃത്തി പാഠമാകുമെന്നാണ് ചിലർ പറയുന്നത്.