പിഎഫ്ഐ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡില്‍ അറസ്റ്റിലായ മുബാറക് കൊലപാതക സ്ക്വാഡിലെ അംഗമെന്ന് എൻഐഎ. ആയോധനകല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. കൊച്ചി എടവനക്കാട് സ്വദേശിയായ മുബാറക് ഹൈക്കോടതി അഭിഭാഷകനാണ്. ഇയാളുടെ വീട്ടില്‍ നിന്ന് മഴുവും വാളുമടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നെന്ന് എൻഐഎ വാർത്താക്കുറിപ്പില്‍ പറയുന്നു. ബാഡ്മിന്റൺ റാക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. മറ്റ് സമുദായങ്ങളിലെ നേതാക്കളെയും അംഗങ്ങളെയും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ പിഎഫ്ഐ, സ്ക്വാഡ് രൂപീകരിച്ച് പരിശീലിപ്പിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എൻഐഎ വ്യക്തമാക്കി. കേരളത്തില്‍ 56 കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മുബാറക് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് മൂന്ന് പേരെയും കൊച്ചിയില്‍ നിന്ന് ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീറിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സെപ്റ്റംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി കേരളാ പോലീസിൻ്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടത്തിയത്.