മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി; ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തി

മുനമ്പത്ത് നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് നടുകടലിൽ മുങ്ങി. കണ്ണൂരിൽ നിന്ന് 67 നോട്ടിക്കൽ മെയിൽ അകലെയാണ് അപകടം നടന്നത്. ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തി. ഷൈജയെന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. 20 ദിവസം മുൻപാണ് ബോട്ട് മത്സ്യബന്ധനത്തിനു പോയത്. ആദ്യ ദിവസങ്ങളിൽ എൻജിന്റെ തകരാറ് ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ തകരാറ് പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചയോടെ ബോട്ടിൽ വെള്ളം കയറാൻ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാൻ തൊഴിലാളികൾക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂർണമായും കടലിൽ മുങ്ങുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന കാസർകോട് സ്വദേശി കോസ്റ്റൽ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ബോട്ട് പൂർണമായും നടുക്കടലിൽ മുങ്ങി. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ മദർ ഇന്ത്യയിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്.